തിരുവനന്തപുരം: വി.ഡി. സതീശനെതിരായ പുനർജനി കേസ് പിൻവലിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും വ്യക്തിപരമായി എടുക്കാൻ കഴിയുന്ന തീരുമാനമല്ല ഇതെന്നും, മന്ത്രിസഭാ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചതെന്നും പിണറായി ചോദിച്ചു.
കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരന് നോട്ടീസ് നൽകിയിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് പുനർജനി പദ്ധതി ആരംഭിച്ചത്. കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതാണെന്നും സുതാര്യമല്ലാതെയുള്ള ഫണ്ട് കളക്ഷനിൽ വി.ഡി. സതീശൻ നേരിട്ട് ഭാഗമായിട്ടുണ്ടെന്നും പിണറായി ആരോപിച്ചു.
മണപ്പാട് ഫൗണ്ടേഷനാണ് പണമിടപാട് നടത്തിയത്. ഫൗണ്ടേഷന്റെ പദ്ധതി പുനർജനി പദ്ധതിയായി എംഎൽഎ നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പണം സമാഹരിച്ചത് സതീശനാണെന്നും എന്നാൽ പണം വിനിയോഗിച്ചതിനെക്കുറിച്ച് പരാതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ധനസഹായത്തിനായി വിദേശത്ത് യോഗം വിളിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും, മണപ്പാട് ഫൗണ്ടേഷൻ പണം സമാഹരിച്ചതിന്റെയും ചെലവഴിച്ചതിന്റെയും അടിസ്ഥാനം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചു.